Breaking...

9/recent/ticker-posts

Header Ads Widget

ശബരിമല ഇടത്താവളങ്ങളില്‍ സൗകര്യം വര്‍ധിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍.



ശബരിമല ഇടത്താവളങ്ങളില്‍  സൗകര്യം വര്‍ധിപ്പിക്കുമെന്ന്  ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍.  തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള  ബഹുനില മന്ദിരം നിര്‍മിച്ചതായും ദേവസ്വം വകുപ്പ് മന്ത്രി പറഞ്ഞു.  ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പമ്പ മണപ്പുറത്ത് സംഘടിപ്പിച്ച പമ്പാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എരുമേലി, ചെങ്ങന്നൂര്‍, കഴക്കൂട്ടം, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലും കെട്ടിടങ്ങളുടെ നിര്‍മാണം സമീപഭാവിയില്‍ പൂര്‍ത്തിയാകും.ശബരിമല വികസനവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം  കോടിയുടെ  മാസ്റ്റര്‍ പ്ലാനിന്  കാബിനറ്റ് അംഗീകാരം ലഭിച്ചു. ഇതില്‍ 778 കോടി ശബരിമല  വികസനത്തിനും, 255 കോടി പമ്പയുടെ വികസനത്തിനുമാണ് ഉപയോഗിക്കുന്നത്. 


 പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി മൂന്ന് ഘട്ടങ്ങളിലായി യാഥാര്‍ത്ഥ്യമാക്കും. ശബരിമല റോപ്പ്  വേയും  ഉടന്‍ യാഥാര്‍ത്ഥ്യമാകും. പരാതി രഹിത മണ്ഡല മഹോത്സവ കാലമാണ് പൂര്‍ത്തിയായത്.   സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും ഏകോപിത പ്രവര്‍ത്തനത്തിന്റെ ഫലമായാണ് തീര്‍ത്ഥാടനം സുഗമമായത്. മകരവിളക്കിനും സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.  ദേവസ്വം ബോര്‍ഡിന് നേതൃത്വത്തില്‍ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്തത് സുതാര്യത ഉറപ്പാക്കി. വരും വര്‍ഷങ്ങളിലും പമ്പാസംഗമം കൂടുതല്‍ വിപുലമായി നടത്തുമെന്നും മന്ത്രി പറഞ്ഞു.  പത്മശ്രീ ജയറാം വിശിഷ്ട അതിഥി ആയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.  പി.എസ് പ്രശാന്ത് അധ്യക്ഷനായിരുന്നു.  എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണനും അഡ്വ. കെ.യു  ജനീഷ് കുമാറും മുഖ്യാതിഥികളായി പങ്കെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ. എ. അജികുമാര്‍, ജി സുന്ദരേശന്‍, അദ്ധ്യാത്മിക പ്രഭാഷകന്‍ ഡോക്ടര്‍ അരവിന്ദ് സുബ്രഹ്‌മണ്യം, കാവാലം ശ്രീകുമാര്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. എ.ജി ഒലീന, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സാംസ്‌കാരിക- പുരാവസ്തു വിഭാഗം ഡയറക്ടര്‍ ആര്‍. രെജിലാല്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍,  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ രഞ്ജിത്ത് ശേഖര്‍, സന്നിധാനം മാസിക മാനേജര്‍ വിഭു പിരപ്പന്‍കോട് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments